Author: admin

ഡാർക്ക് റൂട്ട്സ്

ഡാർക്ക് റൂട്ട്സ്

Suspense Thriller Novel by Susamasya Editorial Team

പണ്ടൊക്കെ നാം പ്രോഡക്ടസ് എന്ന് വിളിച്ചിരുന്നത് പല തരത്തിലുള്ള നിത്യോപയോഗ സാധനങ്ങളെയായിരുന്നു എങ്കിൽ ഇന്ന് പല കച്ചവടങ്ങളുടെയും പ്രൊഡക്ടുകൾ നമ്മൾ തന്നെയാണ്. നമ്മുടെ ഐഡന്റിറ്റികളും, പ്രൈവറ്റ് ഡാറ്റയും, എന്തിനേറെ പറയുന്നു, എന്ത് സംസാരിക്കുന്നു എന്ത് ചിന്തിക്കുന്നു, എവിടെയൊക്കെ സഞ്ചരിക്കുന്നു എന്ന വിവരങ്ങൾ പോലും നാം പോലുമറിയാതെ വിറ്റു കൊണ്ടിരിക്കുന്ന ഭീമാകാരന്മാരായ കച്ചവട മാഫിയകളുടെ ഈ കാലത്ത് വളരെ പ്രസക്തമായി ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു വിഷയമാണ് ഈ ഒരു നോവലിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്. ഉദ്വേഗജനകമായ ഒരു സസ്പെൻസ് ത്രില്ലർ എന്നതിലുപരി ഈ വിഷയത്തിൽ ജനങ്ങൾ ബോധവാന്മാരാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നൊരു സന്ദേശം കൂടി ഈ ബൂക്കിലൂടെ ഞങ്ങൾ മുന്നോട്ട് വയ്ക്കുകയാണ്.

ജീവിത ചുറ്റുപാടുകളും, പരിസര മലിനീകരണങ്ങളും, ജീവിത ശൈലികളുമൊക്കെ രൂപാന്തരപ്പെടുത്തിയ ഇന്നത്തെ ലോകത്തിൽ വിരുന്നുകാരായി ഒട്ടേറെ രോഗങ്ങളുമെത്തിയിരിക്കുന്നു. അത്തരം രോഗങ്ങളെ ചികിൽസിക്കുവാൻ ആശുപത്രികളിൽ ആവശ്യമായി വരുന്നതോ, ഭീമാകാരമായ തുകകളും. കുടുംബത്തിലെ ഒരാൾക്ക് ഒരു മാറാവ്യാധി വന്നാൽ ഒരു സാധാരണ കുടുംബം നിലം പരിശാകുന്ന അവസ്ഥയാണ് നാമിന്നു കാണുന്നത്. നമ്മുടെ ഇന്നത്തെ സമൂഹത്തിൽ ഇത്തരം രോഗങ്ങളാൽ വലയുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. അവരെ സഹായിക്കുക എന്നത് ഒരിക്കലും ഒരു ഔദാര്യമല്ല മറിച്ച് നമ്മുടെയെല്ലാം ഉത്തരവാദിത്തമാണ്. പ്രതികരണശേഷി നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തിൽ ആരോരുമില്ലാത്തവർക്കായി മുന്നിട്ടിറങ്ങുന്നവർ റിയൽ ലൈഫ് ഹീറോസ് തന്നെയാണ്. ഒരു സംശയവുമില്ല.
മറിച്ച് ആ നന്മയുടെ മറവിൽ വാണിജ്യങ്ങളുടെ ഇരുണ്ട വേരുകൾ വളർന്നാലോ? അത്തരം ഇരുണ്ട വേരുകൾ നിയമസഹായത്തോടെ നാം ഉന്മൂലനം ചെയ്യേണ്ടതും അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ ശരിയേത് തെറ്റേത് എന്ന് തിരിച്ചറിയാനാകാതെ സഹായം ആവശ്യമുള്ളവർക്ക് പോലും തിരിച്ചടികൾ നേരിട്ടേക്കാം.

ഒരു പുസ്തകം എഴുതുക പ്രസിദ്ധീകരിക്കുക എന്നത് അത്ര വലിയ കാര്യമൊന്നുമല്ലാത്ത ഈ വർത്തമാനകാലത്തിൽ ഒരെഴുത്തുകാരൻ സമൂഹത്തിൽ നിന്നും വായിച്ചറിഞ്ഞതിനെ എഴുത്തിലേക്ക് ആവാഹിക്കുക എന്നുള്ളതും അത്ര മഹത്തരമായി വിളിച്ചോതേണ്ടതില്ല. എന്നാൽ സമൂഹത്തിൽ നടമാടുന്ന ആരും പറയാത്ത വിഷയങ്ങളെ
അന്വേഷിച്ചു കണ്ടെത്തി ഒരു നന്മയുടെ മറവിൽ നടക്കുന്ന കറുത്ത കൈകളെ സമൂഹത്തിന്റെ മുൻപിലേക്ക് കൊണ്ട് വരുന്ന തരത്തിൽ ഉള്ള എഴുത്തുകൾ എന്നും നിലനിൽക്കേണ്ടത് മനുഷ്യവംശത്തിന്റെ ആവശ്യകതയാണ് . അത്തരം ഒരാവശ്യകതയാണ് ഞങ്ങൾ ഇവിടെ പുസ്തകമാക്കുന്നത് .
അഷ്ടദിക് പാലകരെപ്പോലെ എട്ടു ദിക്കിലും കണ്ണ് തുറന്നു നിൽക്കുന്ന ഈ എട്ട് യു എ ഇ പ്രവാസികളുടെ ഈ പുസ്തകത്തിലേക്കുള്ള യാത്ര തികച്ചും വിചിത്രമായിരുന്നു

പ്രവാസികളായ സുഹൃത്തുക്കൾ ഈ ഒരു ഉദ്യമത്തിന് തിരിഞ്ഞത് തന്നെ വളരെ അവിചാരിതമായിട്ടായിരുന്നു. സമൂഹത്തിൽ ഇന്ന് നടമാടുന്ന, മുൻപ് കേട്ട് കേൾവി പോലുമില്ലാതിരുന്ന അനീതികളെക്കുറിച്ച് സൗഹൃദ സംഭാഷണങ്ങളിൽ ഒരാൾ പങ്കു വച്ചതാണ് ചിന്തകൾക്ക് തുടക്കമിട്ടത്. ‘Thoughts become things’ എന്ന് പറയും പോലെ സമൂഹത്തിനു തന്നാലാകുന്ന നന്മകൾ ചെയ്യണമെന്ന് ഒരേ പോലെ ചിന്തിക്കുന്ന ആ എട്ടു മനസുകളുടെ സാമൂഹിക പ്രതിബദ്ധത പിന്നീടുള്ള ചർച്ചകളിലൂടെ ഒരു നോവൽ രൂപത്തിൽ പരിണാമപ്പെട്ടു എന്ന് വേണം പറയാൻ. അനുഭവങ്ങളല്ലാത്തതെല്ലാം കെട്ടുകഥകൾ ആയി കാണുന്ന നമ്മുടെ പഴയ രീതികൾ തിരസ്കരിച്ചുകൊണ്ട് , ഇന്നലെ ഇതൊരാൾക്ക് സംഭവിച്ചുവെങ്കിൽ നാളെ എന്നെയോ എൻ്റെ കുടുംബത്തെയോ ബാധിച്ചാലോ എന്ന ചിന്തയിൽ വായിക്കേണ്ട ഒരു നോവലാണിത്. പണമോ, സ്വാധീനമോ ഇല്ലാത്തവർക്കും ഈ നാട്ടിൽ സ്വസ്ഥമായി, ആശങ്കകളില്ലാതെ ജീവിക്കണമെങ്കിൽ ഇത്തരം വിഷയങ്ങൾ നാം സംസാരിച്ചേ മതിയാകൂ

പല സാഹചര്യങ്ങളിൽ, പല ചുറ്റുപാടുകളിൽ, പല കടമകളിൽ, കാലമെന്ന നദിയിലൂടെ നാം ഒഴുകുമ്പോഴും കൂടെയുള്ളവരെയും കൂടി ഒന്നെത്തി നോക്കണമെന്നും പ്രതികരിക്കേണ്ട ഇടങ്ങളിൽ പ്രതികരിക്കേണമെന്നും ഈ ഒരു സൗഹൃദക്കൂട്ടം തങ്ങളുടെ എളിയ പ്രവർത്തിയിലൂടെ കാണിച്ചു തരികയാണ്. അങ്ങനെ, ഡാർക്ക് റൂട്ട്സ് തേടിയുള്ള വിദഗ്‌ധനായ ഒരു കുറ്റാന്വേഷകന്റെ യാത്രയായി ഈ നോവൽ സമൂഹത്തിന്റെ മുന്നിലേക്ക് സമർപ്പിക്കുകയാണ്.

പ്രവാസിക്കൊരു പ്രണയലേഖനം|റീന ജോൺസൺ|ഇസ്രായേൽ

പ്രവാസിക്കൊരു പ്രണയലേഖനം|റീന ജോൺസൺ|ഇസ്രായേൽ

ഇക്കഴിഞ്ഞ Valentine’s day ക്ക് സമസ്യ ഒരുക്കിയ പ്രവാസിക്കൊരു പ്രണയലേഖനം എന്ന മത്സരത്തിൽ ഞാൻ വിജയി ആയി തെരഞ്ഞെടുക്കപ്പെട്ടു എന്ന സന്തോഷം നിങ്ങളുമായി പങ്കുവെയ്ക്കുന്നു. നന്ദി എന്റെ ഇഷ്ടങ്ങളെ നെഞ്ചോട് ചേർക്കുന്ന കുടുംബത്തിന് , പ്രോത്സാഹിപ്പിക്കുന്ന Sunitha Sasi ടീച്ചർക്ക്, എഴുതാനുള്ള positive energy തരുന്ന മുഖപുസ്തകത്തിലെ എന്റെ കൂട്ടുകാർക്ക് .

നിങ്ങൾക്കും വായിക്കാനായി ഇവിടെ ഞാനത് ചേർക്കുന്നു .

പ്രിയപ്പെട്ട ജോ ,
പ്രണയ ദിനത്തിൽ നിനക്കായ്‌ ഒരു കത്തെഴുതുന്നത് ഇപ്പോൾ പതിവായിരിക്കുന്നു. ഇത് നിനക്കുള്ള മൂന്നാമത്തെ പ്രണയ ദിന കത്താണ്. ഒരു പ്രവാസി മറ്റൊരു പ്രവസിക്കായ് എഴുതുന്ന കത്ത് എന്ന് വേണമെങ്കിൽ പറയാം.

മൂന്ന് ദിവസമായി ഇവിടെ മഴയാണ്. രാത്രികളിൽ മുഴുവൻ മഴപ്പെയ്ത്തിന്റെ സുഖമുള്ള താളം. കുന്നിന്മുകളിലെ എന്റെ കാഴ്ചകൾ മറച്ചുകൊണ്ട് വീണ്ടും മഴ തകർത്തു പെയ്യുകയാണ്. ഇന്നത്തെ എന്റെ അവധി ദിവസത്തിൽ ചെയ്തു തീർക്കാൻ മാറ്റിവെച്ചിരുന്ന ഒരുപാട് കാര്യങ്ങളുണ്ട് പക്ഷേ എനിയ്ക്കിന്ന് കൊതിതീരാതെയിങ്ങനെ പെയ്ത് ചിതറുന്ന മഴയെ നോക്കിയിരിക്കാനാണിഷ്‌ടം.

തൂവാനമേറ്റ് കുളിർന്ന് മൂന്നാം നിലയിലെ എന്റെ മുറിയുടെ വാതായനത്തിലൂടെ നോക്കിയിരിക്കുമ്പോൾ എനിക്ക് തണുത്ത് വിറച്ചു നിൽക്കുന്ന ആ വലിയ ഓക്ക് മരത്തെയും കാണാം.

ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ ചുവന്ന ഇലകളുള്ള നിറയെ എപ്പോഴും ചിലച്ചുകൊണ്ടിരിക്കുന്ന കിളികളുള്ള ഓക്കുമരത്തെക്കുറിച്ച്. അത് പൂത്തുലഞ്ഞ് നിന്നിരുന്നപ്പോഴൊക്കെയും അതിൽ ചേക്കേറിയിരുന്ന പക്ഷികൾ ഉണ്ടാക്കുന്ന ബഹളങ്ങൾ എന്നിൽ വല്ലാത്തൊരു അനുഭൂതി ഉണർത്തിയിരുന്നു. അവയുടെ ചിറകടിയൊച്ചകളും കളിയും ചിരിയും അടിപിടിയും കൊക്കുരുമ്മലുകളും കൂട് കൂട്ടലുമൊക്കെ എത്രയോ വട്ടം ഞാനെന്റെ ക്യാമറയിൽ പകർത്തി നിനക്ക് അയച്ചുതന്നിരിക്കുന്നു. അതൊക്കെ കണ്ടുകൊണ്ട് എന്നെ ശുണ്ഠി പിടിപ്പിക്കാൻ നീ കളിയാക്കി ചിരിച്ചുകൊണ്ട് ചോദിച്ചത് ഓർക്കുന്നുണ്ടോ ? ‘നിനക്കവിടെ രോഗീപരിചരണം ആണോ അതോ പക്ഷിനിരീക്ഷണം ആണോ ‘ എന്ന്. ഒരു പ്രവാസിയായ എനിക്ക് കിട്ടുന്ന ഒഴിവുസമയങ്ങളിൽ ഇതൊക്കെയല്ലേ ജോ ഒരു രസം.

വീശിയടിക്കുന്ന കാറ്റിന്റെ താളത്തിൽ ഓക്കുമരമങ്ങനെ സന്തോഷത്താൽ മതിമറന്ന് ആടിത്തിമിർക്കുമ്പോൾ എനിക്ക് കാറ്റ് അതിന്റെ ഇലകളിൽ എഴുതുന്ന പ്രണയ ഭാഷ്യങ്ങളുടെ ഉള്ളടക്കം തിരയാൻ തോന്നും.

ഇക്കഴിഞ്ഞ ഇലപൊഴിയും കാലങ്ങൾ വരെയും ഹിമപ്പെയ്ത്തുകൾക്കിടയിലൂടെ ഞാനാവഴി കടന്നുപോവുമ്പോഴെല്ലാം ശൂന്യമായ ഓക്കുമരത്തെ നോക്കി അതിൽ ചേക്കേറിയിരുന്ന പക്ഷികളെക്കുറിച്ചാണ് ചിന്തിച്ചിരുന്നത് . ഇത്രയും തണുപ്പത്ത് അവയൊക്കെയും എവിടേയ്ക്കാവും പോയിട്ടുണ്ടാവുക ? എവിടെയെങ്കിലും അവറ്റകൾ ഇടം കണ്ടെത്തിയിട്ടുണ്ടാവുമോ? നീ പറയുംപോലെ എന്റെ ഓരോ തരം വട്ട് അല്ലേ ജോ.

എനിക്ക് തോന്നുന്നത് ഇത് ഈ വർഷത്തെ ഏറ്റവും നീണ്ട മഴയായിരിക്കുമെന്നാണ്. ഓരോ മഴയ്ക്കും പറയാനുണ്ടാവും ഒരായിരം പ്രണയകഥകൾ പിന്നെ മഴപ്പെയ്ത്ത് നോക്കിനിന്ന് നഷ്ടപ്പെട്ടുപോയ പ്രണയത്തെ ഓർമ്മകളാൽ തിരികെ കൂട്ടിക്കൊണ്ടുവരുന്നവരുടെ കഥകൾ.

പക്ഷേ ഓരോ മഴയും എന്നിൽ ബാക്കിവെച്ച് പോകുന്നത് നിന്നെയാണ് ജോ. നമ്മുടെ കഴിഞ്ഞ വെക്കേഷനിൽ നിന്റെ വല്യമ്മയെ കാണാൻ പോയിട്ട് തിരികെയിറങ്ങാൻ ഒരുങ്ങുമ്പോൾ പെയ്ത ആ രാത്രിമഴ ഓർക്കണുണ്ടോ നീ ? മണിക്കൂറുകളോളം നീണ്ട മഴ. അന്ന് രാത്രിയിൽ മഴ തോരാൻ വേണ്ടി നമ്മൾ വല്യമ്മ ഇട്ടുതന്ന കട്ടൻ കാപ്പിയും കുടിച്ച് അവരുടെ പഴംപുരാണങ്ങളും കേട്ട് ഇരുന്നത്. ഓർമ്മയിൽ നിന്നും ചികഞ്ഞെടുത്ത് വല്യമ്മ അവരുടെ കൗമാരകാല വിശേഷങ്ങൾ പറയുമ്പോൾ അവരുടെ മുഖത്ത് മിന്നിമറയുന്ന സന്തോഷഭാവങ്ങൾ കൗതുകത്തോടെ നോക്കിയിരുന്നത് .

ഒടുവിൽ മഴയെ തോൽപ്പിക്കാൻ വേണ്ടി വല്യമ്മയുടെ കൈയിൽനിന്നും പ്ലാസ്റ്റിക് കവർ വാങ്ങി ‘അല്ലെങ്കിൽ നീ പനിച്ചുകിടക്കും’ എന്നും പറഞ്ഞ് തല മൂടിക്കെട്ടിവെച്ച് തന്ന് എന്റെ കൈയും പിടിച്ച് മഴയിലേക്കിറങ്ങിയത്. ആ യാത്രയിൽ ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ ഇരുകൈകകളും കൊണ്ട് ചുറ്റിപ്പിടിച്ചിരുന്നു എന്നിട്ടും നീ പറഞ്ഞു ഒന്നുകൂടി മുറുക്കെ , മുറുക്കെ കെട്ടിപ്പിടിച്ചിരിക്കാൻ.

ഇരുട്ടിനെ വകഞ്ഞുമാറ്റി നീ വണ്ടിയോടിക്കുമ്പോൾ നിന്നെ ചുറ്റിവരിഞ്ഞ് നിന്നോട് ചേർന്നൊട്ടിക്കൊണ്ട ആ രാത്രിമഴയ്ക്ക് ഒരിക്കലും കണ്ടിട്ടില്ലാത്തത്രമേൽ ഭംഗിയായിരുന്നു. പൊടുന്നനെ ഉണ്ടായ ഇടിമിന്നലിനൊപ്പം തെരുവ് വിളക്കുകൾ കെട്ടുപോയപ്പോൾ വീശിയടിച്ച കാറ്റിനും അത്രമേൽ സുഗന്ധമായിരുന്നു.

നീ എത്ര പതുക്കെയാണ് വണ്ടിയോടിച്ചത്. ആ യാത്ര അവസാനിപ്പിക്കാൻ ഇഷ്ടമില്ലാത്തത്ര പതുക്കെ. ഒരുപാട് കാര്യങ്ങൾ ചിരിച്ചുകൊണ്ട് മഴയൊച്ചയേക്കാൾ ഉറക്കെ നീ പറയുന്നുണ്ടായിരുന്നു. നീ വളരെ സന്തോഷത്തിലായിരുന്നു , ഞാനും . നിന്നോടൊപ്പം ആസ്വദിച്ചു ചെയ്ത യാത്രയായിരുന്നു അത്.

ആകെ നനഞ്ഞ് തണുത്ത് വിറച്ച് വീട്ടിലെത്തി വീണ്ടും മഴയിൽ കുളിച്ച് തുവർത്തുന്നതിനിടയിൽ നീ പറയുന്നുണ്ടായിരുന്നു , മഴയിൽ ബൈക്കിലിങ്ങനെ യാത്ര ചെയ്യാൻ നല്ല രാസമാണെന്ന് . ഒരു ചെറുനാണത്തോടെ ഞാൻ അതെയെന്ന് തലയാട്ടി.

അവധി കഴിഞ്ഞ് നമ്മൾ രണ്ടാളും രണ്ട് രാജ്യങ്ങളിലേക്ക് പോയി. പക്ഷേ പിന്നീട് പെയ്ത ഓരോ മഴയിലും ഈ വാതായനത്തിലൂടെ നോക്കി അന്നത്തെ ആ നനുത്ത രാത്രിമഴയെയും നമ്മളെയും ഞാൻ കാണും.

നാട്ടിലേക്ക് പോകാനായി വീണ്ടും നമുക്കൊരുമിച്ചു കിട്ടുന്ന അവധിക്കായി അവിടെ നീയും ഇവിടെ ഞാനും ദിവസങ്ങളെണ്ണിയിരിക്കുമ്പോൾ, അങ്ങ് നാട്ടിൽ നമുക്കായൊരു രാത്രിമഴ പെയ്യാതെ കാത്തിരിക്കുന്നുണ്ടാവും. അല്ലേ ജോ ?

നിനക്കെന്റെ പ്രണയദിനാശംസകൾ.
എന്ന് നിന്റെ സ്വന്തം …..

‘സമസ്യ ‘പുസ്തകപ്രകാശനവും  / ആദരവും/  കുടുംബസംഗമവും (31-12-2022)

‘സമസ്യ ‘പുസ്തകപ്രകാശനവും / ആദരവും/ കുടുംബസംഗമവും (31-12-2022)

സമസ്യ എഴുത്തുകുടുംബം , സമസ്യ പബ്ലിക്കേഷൻസ് സംയോജിതമായി സമസ്യ കുടുംബാംഗങ്ങളുടെ പുസ്തകങ്ങളുടെ പ്രകാശനവും , സാഹിത്യകാരൻ പി കെ പാറക്കടവിന് ആദരവും, ഡോക്ടർ എം ഷാജിക്ക് ആദരവും (( സുനിത കെ എൻ , മാനേജിങ് ഡയറക്ടർ (( സുസമസ്യ പബ്ലിക്കേഷൻസ് & സമസ്യ പബ്ലിക്കേഷൻസ്)(ചീഫ് എഡിറ്റർ ))) , വേളൂർ ബിജു ( ആദരവ് – ഷോർട്ട് ഫിലിം അവാർഡ് വിന്നർ ( ഈ ചിരി മായാതിരിക്കട്ടെ -INDIE ഷോർട്ട് ഫിലിം ഫെസ്റ്റിവൽ -2022 ). ആഷിം സൈനുൽ ആബ്ദ്ദീൻ ( ആദരവ്- ധരണി സിനിമയുടെ എക്സ്ക്യൂട്ടിവ് പ്രൊഡ്യൂസർ , പ്രൊജക്റ്റ് ഡിസൈനർ , ആക്ടർ – സിനിമയ്ക്ക് ഒൻപതോളം അന്താരാഷ്ട്ര അവാർഡുകളും , സൂര്യ ഫെസ്റ്റിവൽ അവാർഡും ) സമസ്യയുടെ ‘അമ്മ ( ആദരവ്- എം യു ഗിരിജ ( എഴുത്തുകാരി – നിലാവുദിക്കാത്ത ജീവിതങ്ങൾ ( മികച്ച സ്ത്രീപക്ഷ എഴുത്ത് ) പാറക്കടവിൽ നിന്നും ഏറ്റുവാങ്ങി .
പി കെ പാറക്കടവ് സാർ പ്രകാശനം ചെയ്ത
കഥാംബര പറവകൾ , സർഗ്ഗ സാനു എഡിറ്റർമാരെയും ( ജോളി ഷാജി & സതീഷ് എം കെ ),
ഡോക്ടർ എം ഷാജി തിരൂർ പ്രകാശനം ചെയ്ത ജീവിതപുസ്തകം രചയിതാവ് ( യൂസഫ് എളനാട് ), എം യു ഗിരിജ പ്രകാശനം ചെയ്ത ദുരൂഹതയുടെ രാത്രി (എഴുത്തുകാരൻ – എ കെ ശശി വെട്ടിക്കവല ) ,മറ്റു സാഹിത്യ സൃഷ്ടികൾ പുസ്തകത്തിലേക്ക് സമ്മാനിച്ച സമസ്യ അംഗങ്ങളെയും, അവതാരികയുടെ കടമ ഏറ്റെടുത്ത ബീന ടീച്ചർക്കും , സമസ്യയ്ക്ക് ലൈവ് ക്ലാസ്സിക്കൽ ഡാൻസ് സമ്മാനിച്ച ശിവാനി മോൾക്കും(ട്രോഫി മാത്രം ) സർട്ടിഫിക്കറ്റും ട്രോഫിയും നൽകി ആദരിച്ചു .
സമസ്യയുടെ സഹയാത്രിക സൗമ്യ കാളിയാർത്തൊടി നന്ദിയും പറഞ്ഞു
തിരൂരിന്റെ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ വേദിയിൽ നിറസാന്നിധ്യമായി നിന്ന് കൊണ്ട് തീരുർ കോണ്ടിനെന്റൽ ഹോട്ടൽ കോൺഫറൻസ് ഹാൾ സമസ്യയ്ക്ക് പുതുവര്ഷത്തിലേക്കുള്ള ഊർജ്ജം സമ്മാനിച്ച ദിവസമായി മാറി ….