Description
തന്റെ ജീവിതപരിസരങ്ങളെ നർമ്മവും അൻപും ചാലിച്ച് ഇഴചേർത്താണ് സിജിലിന്റെ കഥകൾ വളരുന്നത്. തന്റേതായ വേറിട്ടൊരു ശൈലി അവയ്ക്കുണ്ട്. ആഖ്യാനത്തിലും ക്രാഫ്റ്റിലുമെല്ലാം അത് നിഴലിക്കുന്നുമുണ്ട്.
കണ്ണും കാതും മനവും കൂർപ്പിച്ചാണ് സിബിൽ തന്റെ ജീവിതത്തിൽ ഓരോ ചുവടും വെച്ചിരുന്നത് എന്ന് സ്പഷ്ടം. ആ കാഴ്ചകൾ അനുഭവങ്ങളായി മാറുന്നു. പതിയെ സർഗ്ഗചിന്തകളായും കഥകളായുമൊക്കെ അവ പരിണമിക്കുകയായി. എനിക്കത്ഭുതവും സന്തോഷവും തോന്നി ആ മനോഹരമായ പകർച്ചയിൽ. ഓരോ കഥയിലും ആ പകർച്ച നമുക്കു കാണാം. പക്വതയറിയ കഥാകാരന്റെ മനസ്സിവിടെ വെളിവാവുന്നു. അതൊരു സാക്ഷാത്കാരമാണ്. അപൂർവ്വമായി മാത്രം സംഭവിക്കുന്ന ഒന്ന്.
എത്രയെത്ര നിമിഷങ്ങളാണ് സിജിൽ തന്റെ ചുറ്റുവട്ടത്തു നിന്ന് ഒപ്പിയെടുത്തിരിക്കുന്നത് എന്നു നോക്കൂ.
സമയം കുറച്ചു കൂടി ലഭിച്ചിരുന്നെങ്കിൽ ഈ കഥകളോരോന്നും അദ്ദേഹം മിനുക്കിയെടുക്കുമായിരുന്നേനേ. പുതിയ അനവധി കഥകൾ പിറവിയുമെടുത്തേനേ. പക്ഷെ, നമ്മൾ നിനയ്ക്കുന്നതല്ലല്ലോ സംഭവിക്കാറ്. അകാലത്തിൽ പിരിഞ്ഞു പോയ ഈ കഥാകാരന്റെ സർഗ്ഗഭാവനകൾ ഇനിയുമേറെ വിടർന്നു പടരേണ്ടതായിരുന്നു. വലിയൊരു നഷ്ടം എന്നു മാത്രം ഞാൻ പറയട്ടെ.
Dr. HariKrishnan K B, winner of Kerala Sahithya Academy award for നൈൽ വഴികൾ(യാത്രാവിവരണം)
*********
പ്രസാധകക്കുറിപ്പ്
നടന്നു തേഞ്ഞ നാട്ടുവഴികൾ, നാട്ടുപച്ച, കുളപ്പടവുകൾ, നിലാവ്, കൗമാര യൗവന സ്മൃതികൾ തുടങ്ങി സൂക്ഷ്മമായ ഓരോന്നിലും തൻ്റെ ജീവിതത്തിൽ പ്രാധാന്യം കൽപ്പിച്ചിരുന്ന ഡോ.സിജിലിൻ്റെ ഓരോ അനുഭവങ്ങളും കഥകളായി മാറിയിരിക്കുന്നു. ജീവിതം കുറച്ചുകൂടി അനുവദിച്ചിരുന്നെങ്കിൽ തേച്ചു മിനുക്കിയ അനവധി പുത്തൻ സൃഷ്ടികൾ ആ തൂലികയിൽ നിന്നും പിറവിയെടുക്കുമായിരുന്നു. അകാലത്തിൽ പിരിഞ്ഞുപോയ കഥാകൃത്തിന്റെ ഓർമ്മകൾക്കു മുന്നിൽ രാത്രിയിൽ പൂക്കുന്ന പൂക്കൾ കൊണ്ട് പ്രണാമം




